Sports
ആരാധകര്‍ വിഭാവന ചെയ്ത ഇന്ത്യ ഇതല്ല, ശരിക്കുള്ള ഇന്ത്യ വേറെ എവിടെയോ ആണ്... അതെ, ഏഴ് ഹോം ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഞ്ചും പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ എങ്ങനെ രക്ഷിക്കാം എന്നതാണ് അംഗബലത്തില്‍ ലോകത്തിലെ ഒന്നാമതുള്ള ഭാരതീയരുടെ പങ്കപ്പാട്. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ബലഹീനര്‍ മാത്രമുള്ളൊരു ടീം. അങ്ങനെ അടച്ചാക്ഷേപിക്കാമോ..? കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് അല്ലേവേണ്ട പന്തിന്റെ കാര്യം പിന്നെ പറയാം... ബാക്കിയുള്ളവരെല്ലാം ടെസ്റ്റ് കളിക്കാരല്ലേ..? അല്ലേ..? അല്ലെന്നു പറയാനും വയ്യ പറയാതിരിക്കാനും വയ്യ... കാരണം, ഇവരെല്ലാമാണ് ഗൗതിഭായിയുടെ (ഗൗതം ഗംഭീര്‍) ടെസ്റ്റ് ടീമിലെ ഗംഭീരന്മാര്. സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലുമെല്ലാം ഇതുവരെ ടെസ്റ്റിന് ഉറപ്പില്ലാത്തവര്‍.
എന്റെ കാര്യം ബിസിസിഐ തീരുമാനിക്കട്ടേ എന്നു പറഞ്ഞ ഗൗതിഭായ് ഒരു കാര്യം ചേര്‍ത്തുവയ്ക്കാന്‍ മറന്നില്ല. തന്റെ ശിക്ഷണത്തിനു കീഴിലാണ് ഇന്ത്യന്‍ ടീം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിനത്തിലും ഏഷ്യ കപ്പ് ട്വന്റി-20യിലും ചാമ്പ്യന്മാരായത്. ഇനി ടെസ്റ്റിന്റെ കാര്യത്തിലാണെങ്കില്‍ ഇംഗ്ലണ്ടില്‍ ചെന്ന് അഞ്ച് മത്സര പരമ്പര 2-2ന് ടൈ ആക്കി. അപ്പോഴും ഈ ടീമായിരുന്നു തനിക്കൊപ്പം. അതെ, അതെങ്ങനെ സംഭവിച്ചെന്ന് ആശ്ചര്യപ്പെടുന്നവരാണ് ഇപ്പോള്‍ ഏറെയും... ഉള്ളതുപറഞ്ഞാല്‍ ഇന്ത്യ ക്രിക്കറ്റില്‍ തോല്ക്കുന്നതു താങ്ങാനുള്ള കെല്‍പ്പ് ആരാധകക്കൂട്ടത്തിനില്ലെന്നതാണ് ഇതിന്റെയെല്ലാം പിന്നില്‍.
ഉള്ളതാണേ...
2016-17 കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമിന്റെ നിഴലാണ് ഇപ്പോഴത്തേതെന്നതില് തര്‍ക്കം വേണ്ട. അന്ന് മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാര, നാലാം നമ്പറില്‍ വിരാട് കോഹ്ലി, ശേഷം അജിങ്ക്യ രഹാനെ... ഇവരോട് മുട്ടിനില്‍ക്കാന്‍ ഗൗതിഭായിയുടെ ടീമിനു പറ്റുമോ..? പറ്റില്ല... സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ് തുടങ്ങിയവര്‍ ഒഴിച്ചിട്ട ഇടങ്ങളില്‍ അക്കാലത്ത് കോഹ്ലിയും പൂജാരയും രഹാനെയുമെല്ലാമുണ്ടായിരുന്നു. സുനില്‍ ഗാവസ്കറിന്റെ വാക്കില്പറഞ്ഞാല് വൈറ്റ് ബോള്‍ ക്രിക്കറ്റാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം നിലവില്‍ കളിക്കുന്നത്. വൈറ്റും റെഡും തമ്മിലുള്ള വ്യത്യാസം അറിയാത്ത അടിപൊളിപയ്യന്മാരാണ് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തില്‍ മഹാഭൂരിപക്ഷവും. വരുക, അടിക്കുക, പോകുക... ഒരു ട്വന്റി-20 ലൈന്‍.
നേരത്തേ മാറ്റിവച്ച ഋഷഭ് പന്തിന്റെ കാര്യം ഇവിടെ പറയാം; പന്ത് അടിക്കാനുള്ളതും ഋഷഭ് അതു പാലിക്കുകയും ചെയ്യുന്നു. എന്നാല്‍, ടെസ്റ്റില്‍ ഋഷഭിന്റെ സമീപകാലത്തെ ഷോട്ട് സെലക്ഷനെക്കുറിച്ച് ഗാവസ്കര്‍ പറയുന്നത് ആനമണ്ടത്തരമെന്നാണ്. 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഋഷഭ് പന്ത് പുറത്തായത് സ്റ്റെപ്പ് ഔട്ട് സ്ലോഗ് ഷോട്ടിലൂടെ. 2022ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പുറത്തായത് സ്റ്റെപ് ഔട്ട് ലോഫ്റ്റ് എക്സ്ട്രാ കവര്‍ ഡ്രൈവിലൂടെ. 2022ല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ റിവേഴ്സ് സ്വീപ്പ്, 2024 പൂനയില്‍ ന്യൂസിലന്ഡിനെതിരേ സ്ലോഗ്, 2024ല്‍ ഓസ്ട്രേലിയയ്ക്കെതിരേ മെല്‍ബണില്‍ സ്കൂപ്പ്, 2025 ഗോഹട്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സ്റ്റെപ് ഔട്ട് സ്ലാഷ്... ഇതൊന്നും ടെസ്റ്റിന്റെ കോപ്പി ബുക്കില്‍ ഇടമില്ലാത്ത ന്യൂജെന്‍ ഷോട്ടുകള്‍. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ക്രിക്കറ്റിന്റെ പ്രേതം കടന്നുകൂടിയോ എന്നൊരു സംശയം..!
ഇതിനിടെ ഗൗതിഭായിയുടെ കുതികാല്വെട്ടിനെക്കുറിച്ചും ആളുകള്‍ അടക്കം പറയുന്നുണ്ട്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടാറ്റാപോലും പറയാതെ പടിയിറങ്ങിയത് ഗൗതിഭായി ഇഫക്റ്റാണെന്ന്.
ഏതായാലും ഗൗതിഭായ്ക്കു നേരേയുള്ള വെടിപൊട്ടിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യക്കു മൂന്നു ഫോര്‍മാറ്റിലും മൂന്നു കോച്ചുമാര്‍ വേണമെന്ന് മദന്‍ലാല്‍ പറഞ്ഞുകഴിഞ്ഞു. ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ 19 ടെസ്റ്റ് കളിച്ചു. അതില്‍ 10 എണ്ണവും പരാജയപ്പെട്ടു. ജയിച്ചത് ഏഴ്, സമനില രണ്ട്. 36.82 ആണ് വിജയശതമാനം. ഇതിനും ഭായിയുടെ കൈയില്‍ ഉത്തരമുണ്ട്. ഇന്ത്യന്‍ ടീം ട്രാന്സിഷന് പീരിയഡിലാണ്. ജയത്തില്നിന്നും തോല്‍വിയിലേക്കുള്ള ട്രാന്സിഷനാണോ..? ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ബിസിസിഐ രക്ഷിക്കട്ടെ..!
Sports
ഗോഹട്ടി: വിജയം മാത്രം മുന്നിൽക്കണ്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ആദ്യ മത്സരത്തിൽ കടപുഴകി 30 റണ്‍സ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരന്പര നഷ്ടമാകാതിരിക്കാൻ ജയിച്ചേ തീരൂ.
മത്സരം തോറ്റാലും സമനിലയായാലും പരന്പര നഷ്ടമാകുമെന്നതിനാൽ ജയിച്ചേ തീരൂ. മറിച്ചായാൽ 10 വർഷങ്ങൾക്കുപ്പുറം ഇന്ത്യയെ വീഴ്ത്തി പ്രോട്ടീസ് കപ്പുയർത്തും. അതേസമയം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. ഗില്ലിന്റെ അഭാവത്തിൽ ഋഷഭ് പന്ത് ടീമിനെ നയിക്കും. ഗില്ലിന് പകരം സായ് സുദർശനോ ദേവ്ദത്ത് പടിക്കലോ ടീമിലെത്തിയേക്കും.
കോൽക്കത്തയിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്പോൾ രണ്ടാം ടെസ്റ്റും ജയിച്ച് പരന്പര സ്വന്തമാക്കാനാണ് ദക്ഷിണാഫിക്കയെത്തുന്നത്.
ഗോഹട്ടിയിൽ ആദ്യം
ഏകദിന, ട്വന്റി20 മത്സരങ്ങൾക്ക് വേദിയായിട്ടുണ്ടെങ്കിലും ഗോഹട്ടി ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യയിലെ മുപ്പതാമത്തെ ടെസ്റ്റ് വേദിയെന്ന നേട്ടവും ഇന്നത്തെ മത്സരത്തോടെ ഗ ഗോഹട്ടിക്ക് സ്വന്തമാകും.
ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ സൂര്യാസ്തമയം നേരത്തേ ആയതിനാൽ പതിവിൽനിന്ന് വ്യത്യസ്തമായി മത്സരം നേരത്തേ തുടങ്ങും. രാവിലെ ഒന്‍പതിനാണ് മത്സരം തുടങ്ങുക. 8.30ന് ടോസിടും.
ലഞ്ചിനു മുമ്പേ ടീ ബ്രേക്ക്
ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള ലഞ്ചിന് മുന്‍പുള്ള ടീ ബ്രേക്കിന് രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിക്കും. സാധാരണഗതിയിൽ പകൽ ടെസ്റ്റ് മത്സരങ്ങളിൽ ആദ്യം ലഞ്ച് ബ്രേക്കും പിന്നീട് ടീ ബ്രേക്കുമാണ് ഉണ്ടാകാറുള്ളത്.
രാവിലെ ഒന്‍പതു മുതൽ 11 വരെയായിരിക്കും ഗോഹട്ടി ടെസ്റ്റിലെ ആദ്യ സെഷൻ. ഇതിനുശേഷമായിരിക്കും ടീ ബ്രേക്ക്. ആദ്യ സെഷനുശേഷം ടീ ബ്രേക്കായതുകൊണ്ടുതന്നെ 20 മിനിറ്റ് ഇടവേള മാത്രമായിരിക്കും ഉണ്ടാകുക. 11.20ന് വീണ്ടും മത്സരം തുടങ്ങുകയും 1.20ന് രണ്ടാം സെഷൻ പൂർത്തിയാക്കുകയും ചെയ്യും. ഇതിനുശേഷമായിരിക്കും ലഞ്ച് ബ്രേക്ക്. 1.20 മുതൽ രണ്ട് മണി വരെയായിരിക്കും ലഞ്ച് ബ്രേക്ക്. രണ്ട് മണിക്ക് വീണ്ടും തുടങ്ങുന്ന മത്സരം നാലു മണിയോടെ പൂർത്തിയാകും.
പന്തെറിയാൻ റബാദയില്ല
ഗോഹട്ടിയിൽ ദക്ഷിണാഫ്രിക്കയ്ക്കും തിരിച്ചടി. രണ്ടാം ടെസ്റ്റിലും സ്റ്റാർ പേസർ കാഗിസോ റബാദ കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബൗമ വ്യക്തമാക്കി.
കോൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിലും പരിക്കുമൂലും റബാദക്ക് കളിക്കാനായിരുന്നില്ല. അതേസമയം റബാദക്ക് പകരം ലുങ്കി എൻഗിഡിയെ ദക്ഷിണാഫ്രിക്ക ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
Sports
ഗോഹട്ടി: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഗോഹട്ടിയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു.
പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗില്ലിനൊപ്പം ബിസിസിഐ മെഡിക്കൽ സംഘവും ഉണ്ട്. അതേസമയം, 22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ താരം കളിക്കുമെന്ന് ഉറപ്പില്ല. മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.
കോൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ബാറ്റിംഗിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ ചികിത്സ തേടിയത്. മത്സരത്തിൽ നാല് പന്ത് മാത്രം നേരിട്ട ഗിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയുമില്ല. മത്സരത്തിൽ ഇന്ത്യ 30 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
2024 ഒക്ടോബറിലും ഗിൽ കഴുത്തിന് വേദനയെ തുടർന്ന് മത്സരം നഷ്ടമാക്കിയിരുന്നു. ന്യൂസിലൻഡിനെതിരേയായിരുന്നു ആ മത്സരം. ഇന്നും നാളെയുമായി ബർസപാര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയുടെ പരിശീലന സെഷനുകളിൽ ഗിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഗില്ലിന്റെ അഭാവമുണ്ടായാൽ പകരം ഓൾറൗണ്ടഡർ നിതീഷ് കുമാർ റെഡ്ഡിയെ ടീമിലുൾപ്പെടുത്തിയേക്കും. വരാനിരിക്കുന്ന മത്സരങ്ങൾക്ക് ടീം മാനേജ്മെന്റ് മുൻതൂക്കം നൽകിയാൽ ഗിൽ വിശ്രമിക്കും. ടെസ്റ്റിനുശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ വൈറ്റ് ബോൾ ക്രിക്കറ്റ് പരന്പരയുണ്ട്.
Sports
കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു പരിക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ കഴുത്തിനു പരിക്കേറ്റ ഗില്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി. മൂന്നു പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു ഗില്ലിന്റെ സ്കോര്‍.
Sports
കോല്‍ക്കത്ത: റെഡ് ബോള്‍ ക്രിക്കറ്റിലെ ചരിത്രനിമിഷങ്ങള്‍ക്കു വേദിയായ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ഇന്നു മുതല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍. ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു രാവിലെ 9.30ന് ഈഡന് ഗാര്‍ഡന്‍സില്‍ അരങ്ങേറും. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ നയിക്കുന്ന സ്പിന്‍ യുദ്ധമാണ് ഇന്ത്യയില്‍നിന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരുടെ കൈയില്‍ മറുമരുന്നുണ്ടോയെന്നു കാത്തിരുന്നുകാണാം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ജിയൊ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം.
ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് പരമ്പരയാണ്. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍വച്ച് അഞ്ച് മത്സര പരമ്പര 2-2നു സമനിലയാക്കിയ ഗില്ലും സംഘവും, വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്വന്തം മണ്ണില്‍ 2-0നു പരമ്പര സ്വന്തമാക്കിയിരുന്നു. ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലെ രണ്ടാം ടെസ്റ്റ് പരമ്പര ട്രോഫിയാണ് പ്രോട്ടീസിനെതിരേ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടാവകാശികളാണ് ദക്ഷിണാഫ്രിക്ക എന്നതും, പാക്കിസ്ഥാന് പര്യടനം 1-1 സമനിലയിലാക്കിയശേഷമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റൊരു പരമ്പരയ്ക്ക് അവര്‍ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.
ഹോം റിക്കാര്‍ഡ്
ഹോം റിക്കാര്‍ഡിന്റെ പുതിയ അധ്യായമാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീം ഇന്ത്യ കുറിക്കാനൊരുങ്ങുന്നത്. ഹോം പരമ്പരകളിലെ ഇന്ത്യയുടെ നീണ്ട അപരാജിതത്വത്തിന് കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് വിരാമമിട്ടിരുന്നു. 3-0നായിരുന്നു ന്യൂസിലന്‍ഡ് ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ പരമ്പര തൂത്തുവാരിയെന്നത് ഇന്ത്യന്‍ കരുത്തിന്റെ നേര്‍ചിത്രമല്ല. വിന്‍ഡീസിനേക്കാള്‍ ശക്തരായ ദക്ഷിണാഫ്രിക്ക ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിക്കും. ദക്ഷിണാഫ്രിക്കന്‍ നിരയിലെ എട്ട് കളിക്കാര്‍ക്ക് ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചു പരിചയമില്ല. എന്നാല്‍, ഇന്ത്യ ഒരു മികച്ച ടെസ്റ്റ് ഇലവനെ കണ്ടെത്തിട്ടില്ലെന്നതാണ് പ്രോട്ടീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
2010നുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയമില്ലെന്നതും ശ്രദ്ധേയം. 2000ല്‍ ആണ് ദക്ഷിണാഫ്രിക്ക അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.
പ്രോട്ടീസിനു കഠിനം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ പരീക്ഷണമാണ് ഇന്നാരംഭിക്കുന്നത്. ഇന്ത്യയില്‍ സ്പിന്‍ അനുകൂല സാഹചര്യമുള്‍പ്പെടെ പ്രോട്ടീസിനു വെല്ലുവിളിയാണ്.
ഇന്ത്യയില്‍ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ (2015, 2019) ഒരെണ്ണം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു സമനില നേടാന്‍ സാധിച്ചത്; അതാകട്ടെ മഴയില്‍ മത്സരം മുടങ്ങിയതുകൊണ്ടായിരുന്നു. ബാക്കി ആറ് ടെസ്റ്റില്‍ രണ്ട് എണ്ണത്തില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങി. ശേഷിച്ച നാല് തോല്‍വികളും 108 മുതല്‍ 337 വരെ റണ്‍സ് വ്യത്യാസത്തിലായിരുന്നു.
ടീം വാര്‍ത്തകള്‍
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും (ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍) ഉണ്ടാകുമെന്നാണ് ടീം വൃത്തങ്ങള്‍ നല്കിയ സൂചന. സ്പെഷലിസ്റ്റ് ബാറ്ററായാണ് ജുറെലിനെ ഉള്‍പ്പെടുത്തുക. ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി ജുറെല്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി പുറത്താകാതെ നിന്നിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 10 റണ്‍സ്കൂടി നേടിയാല്‍, 300 വിക്കറ്റും 4000 റണ്‍സുമുള്ള രണ്ടാമത് ഇന്ത്യക്കാരനും ലോകത്തിലെ നാലാമനുമാകും. കപില്‍ ദേവ് (ഇന്ത്യ), ഇയാന്‍ ബോതം (ഇംഗ്ലണ്ട്), ഡാനിയേല്‍ വെട്ടോറി (ന്യൂസിലന്‍ഡ്) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
60 ടെസ്റ്റ് പരിചയമുള്ള കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ ആക്രമണം നയിക്കുന്നത്. ഇന്ത്യന്‍ പിച്ച് സ്പിന്നിന് അനുകൂലമാണെന്നതിനാൽ കേശവ് മഹാരാജിലായിരിക്കും പ്രോട്ടീസിന്റെ ബൗളിംഗ് ആക്രമണ ചുമതല. പേസര്‍മാരായ കഗിസൊ റബാഡ, മാര്‍ക്കോ യാന്സണ് എന്നിവരും കേശവിനൊപ്പം ചേരും.
ദക്ഷിണാഫ്രിക്ക @ ഇന്ത്യ
ഇന്ത്യയിൽവച്ചുള്ള മത്സരങ്ങൾ
ആകെ ടെസ്റ്റ്: 19
ഇന്ത്യന്‍ ജയം: 11
ദക്ഷിണാഫ്രിക്കൻ ജയം: 05
സമനില: 03
ഇന്ത്യ x ദക്ഷിണാഫ്രിക്ക
ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ
ആകെ ടെസ്റ്റ്: 44
ഇന്ത്യന്‍ ജയം: 16ദ
ക്ഷിണാഫ്രിക്കൻ ജയം: 18
സമനില: 10